![]() |
ഐഹിക ജീവിതത്തിന് ശുഭകരമായ ഒരു പര്യവസാനമാണ് (حسن الخاتمة) വിശ്വാസികളുടെ സ്വപ്നവും പ്രാർത്ഥനയും. ചെയ്ത സൽകർമ്മങ്ങൾ വൃഥാവിലാകുന്ന രീതിയിൽ അന്ത്യസമയം അശുഭം (سوء الخاتمة) ആയേക്കുമോ എന്ന ഭയം സൂഫികളെയും പരിത്യാഗികളെയും വല്ലാതെ അലട്ടിയിരുന്നു.
ഇബ്നുൽ ഖയ്യിം (റ) തന്റെ വിശ്രുത ഗ്രന്ഥമായ അദ്ദാഉ വദ്ദവാഇൽ തബഉതാബിഇകളിൽ പ്രമുഖനായ സുഫിയാനു സൗരിയുടെ (റ) ഒരു കഥ പറയുന്നുണ്ട്.
ഒരു രാത്രി മുഴുവൻ ഇമാം സുഫിയാനു സൗരി (റ) പൊട്ടിക്കരയുന്നുണ്ട്, കേട്ടു നിൽക്കുന്നവരുടെ സ്വാന്തന വാക്കുകളൊന്നും ഇമാമവർകളുടെ കരച്ചിലിന് ശമനം നൽകുന്നില്ല. രാവേറെയായിട്ടും ഏങ്ങലടങ്ങാത്ത ഇമാമിനോട് നേരം പുലർന്നപ്പോൾ കൂടെയുള്ളവർ ചോദിച്ചു: ചെയ്തുപോയ തെറ്റുകളെ ഓർത്താണോ ശൈഖവർകളെ നിങ്ങൾ ഇത്രയേറെ കരയുന്നതും സങ്കടപ്പെടുന്നതും?
ഭൂമിയിൽ നിന്നും ഒരു പുൽനാമ്പെടുത്ത് ഇമാം സൗരി (റ) മറുപടി പറഞ്ഞു: "തെറ്റുകളെ ഓർത്തിട്ടൊന്നുമല്ല, വീഴ്ചകളും കുറവുകളും റബ്ബിൻ്റെ കരുണയ്ക്കു മുമ്പിൽ ഈ പുൽക്കൊടിയേക്കാൾ നിസ്സാരം! ജീവിതാന്ത്യം ഈമാൻ നഷ്ടപ്പെട്ടു പോകുമോ (سوء الخاتمة) എന്ന പേടിയിലാണ് ഞാൻ കരഞ്ഞത്"
ഇമാം അവർകളെ കുറിച്ച് സൗരി കർമ്മശാസ്ത്ര സരണിയിലെ അഗ്രേസരനായ പണ്ഡിതൻ ഇമാം ബിഷ്റുൽ ഹാഫി (റ) സാക്ഷ്യം പറഞ്ഞത് ഇങ്ങനെയാണ്: "സിദ്ദീഖ് എന്നവരും (റ) ഉമർ എന്നവരും (റ) അവരുടെ കാലഘട്ടത്തിൽ ആരായിരുന്നോ അതുപോലെ മഹത്വമുള്ളവരായിരുന്നു സുഫിയാനു സൗരി (റ) അവരുടെ കാലഘട്ടത്തിൽ (سفيان في زمانه كأبي بكر وعمر في زمانهما).





0 comments:
إرسال تعليق